Saturday, December 19, 2009

iffk 2009

ഇത്തവണ ഒരു മഹത്തായ കാര്യം കണ്ടെത്തി, ഫെസ്റിവല്‍ സിനിമകള്‍ കാണുന്നതിനേക്കാള്‍ സന്തോഷകരമായ മറ്റൊരു കാര്യം ഉണ്ട്. സിനിമ തുടങ്ങുന്ന സമയത്തിന് കൃത്യം 5 മിനുറ്റ് മുന്പ് ബാല്‍ക്കണിയ്ക്ക് മുന്നില്‍ എത്തുക, ഓര്‍ക്കുക, ഒരിക്കലും സീറ്റ്‌ റിസര്‍വേഷന്‍ നടത്താന്‍ പാടില്ല, ആ സമയം ബാല്‍ക്കണിയില്‍ ഉണ്ടാകുന്ന ഉന്തിലും തള്ളിലും പെട്ട് സാഹസികമായി ഉള്ളില്‍ കടക്കുക. ഒന്നുകില്‍ ഒരു സീറ്റ്‌ അല്ലെങ്കില്‍ ബാല്‍ക്കണിയിലെ സ്റെപ്, ഇവയിലൊന്ന് ഉറപ്പാക്കുക, അപ്പോള്‍ കിട്ടുന്ന സുഖം!!! അത് പോലെ ഒന്നു ജീവിതത്തില്‍ കിട്ടില്ല, പക്ഷെ ചില തീയെറ്ററുകളിലെ ബൂര്‍ഷ്വാ ജീവനക്കാര്‍ പടികളില്‍ ഇരിക്കാന്‍ സമ്മതിച്ചില്ല എന്ന് വരും. അപ്പോള്‍ ആദ്യം ചെയ്യേണ്ടത് സാവകാശം അവരെ അനുനയിപ്പിക്കുക എന്നുള്ളതാണ്. ഒരു രീതിയിലും അവര്‍ അനുനയിക്കുന്നില്ലെങ്കില്‍ പിന്നെ ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ പടികളില്‍ തന്നെ ഇരിക്കുക.

ഇങ്ങനെ സാഹസികമായി ഉള്ളില്‍ കടന്നാണ് ഞങ്ങള്‍ ആന്റി-ക്രൈസ്റ്റ് കണ്ടത്, അതും പാര്‍ത്ഥാസിനു മുന്നില്‍ വരെ നീണ്ടു നിന്ന അജന്താ തീയേറ്ററിലെ ക്യൂവില്‍ നിന്ന് 9 .15 ന്റെ രാത്റി ഷോ,ആദ്യ സ്ക്രീനിംഗ് . പ്രൊലോഗ് വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു എന്ന് തോന്നി. പക്ഷെ പിന്നീട് അത്റ നന്നായി തോന്നിയില്ല. സ്പെഷ്യല്‍ സ്ക്രീനിംഗ് നടത്താന്‍ മാത്റം അതിന്റെ ഗുണം എന്തായിരുന്നു? മാത്രമല്ല അതിലെ ദൃശ്യങ്ങള്‍ അസ്വസ്ഥതയുണര്തുന്നവയും ആയിരുന്നു.

മത്സരവിഭാഗത്തില്‍ ഉള്ള ചിത്രങ്ങള്‍ കൂടാതെ റിട്രോസ്പെക്ടീവ്, ഫ്രഞ്ച് ന്യൂ വേവ് വിഭാഗങ്ങളില്‍ നല്ല ചിത്രങ്ങള്‍ കാണാനായി. ക്ലിയോ ഫ്രം 5 ടു 7 , ദിന്‍ പ്രതിദിന്‍, മിസ്ടര്‍ ഷോം, ഫ്രം എ വിസ്പര്‍, സെന്റ്‌ ലൂയിസ് ബ്ലൂസ്, ടെയില്സ് ഫ്രം എ ഗോള്‍ഡെന്‍ ഏജ്  തുടങ്ങി ഒരുപാട് ചിത്രങ്ങള്‍ കാണാനായി. പക്ഷെ ഇന്ത്യന്‍ സിനിമ നവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചില ചിത്രങ്ങള്‍ അത്റ ആകര്‍ഷണീയമായി തോന്നിയില്ല.മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'സൂഫി പറഞ്ഞ കഥ' നിരാശാജനകമായിരുന്നു. നോവലില്‍ പ്രകടമാകുന്ന വികാരങ്ങള്‍ പ്രേക്ഷകരില്‍ എത്തിക്കാന്‍ ആ സിനിമ പരാജയപ്പെടുന്നു.

മലയാള ചലച്ചിത്ര രംഗത്തെ ആദ്യ കാലം മുതലുള്ള നടികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് വളരെ നല്ലതെന്ന് തോന്നി. അവ കണ്ടു നീങ്ങുമ്പോള്‍, ഒരു കോണില്‍നിന്നും രണ്ടു കണ്ണുകള്‍ വലിച്ചടുപ്പിക്കും പോലെ തോന്നി. ശ്രീവിദ്യയുടെ ആ ചിത്രങ്ങളെ,  കടന്നു പോകാന്‍ തോന്നുമായിരുന്നില്ല.

ഇത്തവണയും ക്രിസ് ശ്രദ്ധേയമായ പ്രകടനം തുടര്‍ന്നു. ഒഴിഞ്ഞ ഓട്ടോറിക്ഷയ്ക്ക് മുന്നില്‍ തട്ടി  'ഈ ഓട്ടോ പോവോ','ഈ ഓട്ടോ പോവോ' എന്ന് ചോദിക്കുന്ന ക്രിസ്സിനെ കണ്ട് ഓട്ടോറിക്ഷയ്ക് അടുത്ത് നിന്ന മനുഷ്യര്‍ അതിശയത്തോടെ നോക്കി. കൂടാതെ കയ്യടിക്കുന്നത് തീരെ ഇഫ്ഫെക്ടീവ് അല്ലെന്നും, അതിനു പകരം കൂവുന്നതാണ് ശരിയായ പ്രോത്സാഹനരീതി എന്നും ക്രിസ് കണ്ടെത്തി.

ഒടുവില്‍ ഇന്നലെ രാത്രിയില്‍ ഞങ്ങള്‍ കലാഭവനു മുന്നിലൂടെ നടന്നപ്പോള്‍, അവസാനമായി കണ്ടത്, മുന്നിലെ ഐ.എഫ്.എഫ്.കെ കമാനങ്ങള്‍ അഴിച്ചു മാറ്റുന്ന ആളുകളെയായിരുന്നു. നിരാശയോടെ ഞാനും ക്രിസും അവിടേക്ക് നോക്കി നടന്നു നീങ്ങി..

Sunday, December 6, 2009

a fools stop

ഞാന്‍ ഡയോജിനസിനെ സ്മരിക്കുന്നു. സ്വന്തമായി വസ്ത്രങ്ങള്‍ പോലും സൂക്ഷിക്കാന്‍ ആഗ്രഹിക്കാത്ത സര്‍വതന്ത്ര സ്വതന്ത്രനായ മനുഷ്യനെ. അലക്സാണ്ടര്‍ ചക്രവര്‍ത്തിയ്ക്ക് പോലും മോഹം തോന്നിയ ആ ചെറിയ ജീവിതത്തെ. അങ്ങനെ ജീവിക്കണം എന്ന് ആഗ്രഹിക്കാന്‍ മാത്റം യോഗ്യതകള്‍ എനിക്കുണ്ടോ? സത്യത്തെ അന്വേഷിക്കുന്നു എന്ന് പറയാന്‍ മാത്റം അന്വേഷണത്വര എനിക്കുണ്ടോ?

ആദര്‍ശ വത്കരണത്തിന്റെ ഭാരമില്ലാതെ എഴുതാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അത് എത്രത്തോളം വിജയിച്ചു എന്നറിയില്ല. സ്വാഭാവികമായും ഞാന്‍ പറയുമ്പോള്‍, അവ എന്റെ വശത്ത് നിന്നുള്ള വീക്ഷണം ആയിരിക്കാന്‍ ഇടയുണ്ട്. ഒന്നും ഒന്നില്‍ നിന്നും മുക്തമല്ല.

ഒരു നിലയ്ക്ക് സാഹിത്യം ആത്മവഞ്ചനയാണ്. വൈകാരിക അനുഭൂതികള്‍ ഒരിക്കലും സ്ഥായീ ഭാവമുള്ളതല്ല. ഒരു മുഹൂര്തത്തിന്റെ നിശ്ചല ചിത്രമായി നമുക്കതിനെ ആവിഷ്കരിക്കാം. പക്ഷെ അവിടെ ഒന്നും അവസാനിക്കുന്നില്ല, ആരംഭിക്കുന്നുമില്ല. അങ്ങനെ നോക്കുമ്പോള്‍ ഈ കവിതകള്‍, ഈ വാക്കുകള്‍ ഒക്കെ അര്‍ത്ഥശൂന്യമായവയാണ്. ഏറ്റവും നല്ല ഭാഷ, അത് മൌനം തന്നെയാണ്.

ഭാഷാ സ്വാധീനവും, തുറന്നു പറയാനുള്ള ധൈര്യവുമുള്ള ആര്‍ക്കും എഴുതാം. ധൈര്യം, കൌതുകം, ആകാംഷ ഇവ ചേരുമ്പോള്‍ വിചിത്രമായ അനുഭവങ്ങള്‍ ജീവിതത്തില്‍ നേരിടാനുമാകും. എഴുതാന്‍ വേണ്ടി അനുഭവങ്ങള്‍ തിരഞ്ഞു പോകേണ്ടതില്ല, അവ മുന്നിലെത്തുമ്പോള്‍ പിന്തിരിഞ്ഞോടാതിരിക്കാനുള്ള ധൈര്യം ഉണ്ടായാല്‍ മാത്റം മതി. പക്ഷെ ഈ ധൈര്യം എന്നത് അപകടകരമായ സ്വഭാവമാണ്. ഡയോജിനസിനെ പോലെ അപാരമായ അളവില്‍ ധൈര്യം അനുഭവിച് ജീവിതം അറിയുക എന്നത് പ്രതീക്ഷയ്ക്കും അപ്പുറം നില്‍ക്കുന്ന മരീചികയാണ് .

അപ്പോള്‍ ഈ താത്കാലിക വിഡ്ഢിതങ്ങള്‍ക്ക് അര്‍ദ്ധവിരാമം നല്‍കാം. ഒന്നും എഴുതാനില്ലാതെ, ഒന്നും പറയാന്‍ ഇല്ലാതെ മൌനത്തിന്റെ ഭാഷയില്‍ ദിനങ്ങള്‍ മുന്നേറട്ടെ.

chila dinangal

വിരസതയുടെ തേരിലേറി,
എന്റെ കലണ്ടറില്‍,
വഴി  തെറ്റിയെത്തിയ  ,
തനിയാവര്‍ത്തനങ്ങള്‍,
പ്രണയ രഹിത ദിനങ്ങള്‍.

പാതി മയങ്ങിയ കണ്ണുകള്‍,
ചടുലത നഷ്ടപ്പെട്ട ചുവടുകള്‍,
അവ ആവര്‍ത്തിക്കപ്പെടുന്നു.
മുളച്ചുപൊന്തിയ,
ജനിമൃതി സ്മരണകള്‍,
ആസക്തിയുടെ,
അനാസക്തിയുടെ,
മത്സരിക്കുന്ന വിരുദ്ധ ധ്രുവങ്ങള്‍.
പതഞ്ഞുയരാത്ത രക്തം,
മിതവേഗത്തിനെതിരെ,
മുദ്രാവാക്യവും മറന്ന്
ധമനികള്‍.
നിലക്കണ്ണാടിയില്‍,
ആവാഹനമറ്റ ശരീരം.

ഒടുവില്‍ വെളിപ്പെടുത്താം.
ഞാന്‍ എന്റെ ചിരപ്രണയിനി,
നിന്റെ മിഴികളിലധികം,
ഞാനെന്റെ മിഴികളെ പ്രണയിക്കുന്നു.
നിന്റെ വിരല്ത്തുമ്പുകളിലധികം,
എന്റെ വിരല്‍ത്തുമ്പുകളെ
ആരാധിക്കുന്നു.

festival bells ringing... :)

അങ്ങനെ വീണ്ടും ഫിലിം ഫെസ്റിവല്‍ എത്തി. വരുന്ന ഒരാഴ്ചക്കാലം ഊണും ഉറക്കവും ഭൂമി ബന്ധവുമില്ലാതെ അലഞ്ഞു തീര്‍ക്കണം. അടക്കാനാകാത്ത സന്തോഷം തോന്നുന്നതിനൊപ്പം ഒരു ആശങ്കയുമുണ്ട്, ഏതെങ്കിലും തരം മുടക്കങ്ങള്‍ ഇടയ്ക്ക് ഉണ്ടാകുമോ എന്ന്. അങ്ങനെ അവിചാരിതമായ സംഭവവികാസങ്ങള്‍ ഒന്നും ഉണ്ടാകാത്ത പക്ഷം ഞാനൊരു പുതിയ വ്യക്തിയായി ആകും ഫെസ്ടിവലിന് ശേഷം പുറത്തു വരിക. അല്പം കൂടി വികാസം പ്രാപിച്ച ആസ്വാദന ക്ഷമതയും, ലോകവീക്ഷണവുമുള്ള ഒരു പുതിയ ഞാന്‍.

കഴിഞ്ഞ വര്‍ഷമാണ്‌ ഞാന്‍ ആദ്യമായി ഫെസ്റിവല്‍ കണ്ടു തുടങ്ങിയത്. എനിക്ക് ഫെസ്ടിവലിനെ കുറിച്ച് അത്റ വലിയ പ്രതീക്ഷകള്‍ ഒന്നും അപ്പോള്‍ ഉണ്ടായിരുന്നില്ല. വിവിധ ഭാഷാ ചിത്രങ്ങള്‍, സബ്ടൈറ്റിലുകള്‍ ഉണ്ടെങ്കില്‍ പോലും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടും എന്നായിരുന്നു എന്റെ വിശ്വാസം. കൂടാതെ, ഓരോ ദിവസവും 5 ചിത്രങ്ങള്‍ കാണുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും,  കണ്ണുകള്‍ വല്ലാതെ ക്ഷീണിക്കും എന്നും ഞാന്‍ കരുതി. ഓഫീസില്‍ നിന്ന് ഒരാഴ്ച ലീവ് എടുക്കുന്നതും ഒരു ബുദ്ധിമുട്ടായി തോന്നി. പക്ഷെ, അതൊക്കെ ആദ്യ ചിത്രം കാണുന്നതിനു മുന്‍പുള്ള തോന്നലുകള്‍ മാത്റം ആയിരുന്നു.

ഉത്ഘാടന ചിത്രമായ ലൈലാ'സ് ബര്‍ത്ത്ഡേ കണ്ടപ്പോള്‍ തന്നെ ബോധ്യപ്പെട്ടു, ഭാഷയ്ക്ക് അപ്പുറം മനുഷ്യവര്‍ഗ്ഗത്തെ കോര്‍ത്തിണക്കുന്ന മാനുഷികത എന്ന വലിയ ഘടകമുണ്ടെന്നും, ആസ്വാദനത്തിനു അത് മാത്റം മതിയാകും എന്നും. ലാസ്റ്റ് ഇയര്‍ അറ്റ്‌ മരിഎന്‍ബാദ്, സണ്‍ ഓഫ്‌ എ ലയന്‍, ശ്രീലങ്കന്‍ ചിത്രമായ ആകാഷ് കുസും തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ എനിക്ക് ഇഷ്ടമായി. എന്നാല്‍ അപൂര്‍വ്വം ചിലവ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടേണ്ടി വന്നു, ഒട്ടേറെ അന്ഗീകാരങ്ങള്‍ കിട്ടിയ 'പോസ്റ്റ്‌കാര്‍ഡ്സ് ഫ്രം ലെനിന്‍ഗ്രാഡ്' അത്തരം ഒരു ചിത്രമായിരുന്നു. പ്രസ്‌ക്ലബ്ബില്‍ നിന്നും ഒരു ഗ്രൂപ്പ്‌ ആയി പോയതിനാല്‍ ആര്‍ക്കും ഒന്നും മനസ്സിലാകുന്നില്ല എന്ന് സമാധാനിക്കാന്‍ പറ്റി. പഷേ ആ ചിത്രം മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നു തന്നെയാണ്.

'ഹഫീസ് ' എന്ന ചിത്രം കാണാന്‍ പോയത് ഒരു മറക്കാനാകാത്ത മണ്ടത്തരം ആയിരുന്നു. ആരോ പറഞ്ഞു ഹഫീസ് ഒരു പ്രണയ കഥയാണെന്ന്, അതും വെറും പ്രണയമല്ല മതില്‍ക്കെട്ടുകള്‍ക്ക് അപ്പുറം ഇപ്പുറം നിന്ന് മിഴികള്‍ കൈമാറുന്ന തീഷ്ണ പ്രണയം. ഫെസ്റിവല്‍ കിറ്റിലെ ബുക്ക്‌ലെറ്റ് വായിച്ച് ആരോ മെനഞ്ഞുണ്ടാക്കിയ കഥയായിരുന്നു അത്. മറ്റു ചിത്രങ്ങള്‍ കാണാന്‍ തീരുമാനിച്ചവരും അതൊക്കെ മാറ്റി വച്ച് ഹഫീസിനായി പുറപ്പെട്ടു. കണ്ടപ്പോള്‍ ആണ് അബദ്ധം മനസ്സിലായത്. ആ പ്രണയം വെറുമൊരു സീനില്‍ മാത്റം. ബാക്കി മുഴുവന്‍ കടുകട്ടിയായ കഥ. ഉറങ്ങി ഉറങ്ങി ഞങ്ങള്‍ അത് കണ്ടുതീര്‍ത്തു.

പക്ഷെ ഫെസ്ടിവലിന് ശേഷം എന്റെ സിനിമ വീക്ഷണത്തില്‍ ഒരു പ്രധാന മാറ്റം വന്നു. ഒന്നരയൊ രണ്ടോ മണിക്കൂറുകളില്‍ ചടുലമായി ലളിതമായ കഥകള്‍ പറഞ്ഞ വിദേശ ചിത്രങ്ങള്‍ക്ക് ശേഷമാണ്, പ്രാദേശിക ചിത്രങ്ങള്‍ കഥപറയുന്നതിന് സ്വീകരിക്കുന്ന അനാവശ്യ ഇഴച്ചിലുകളെപ്പറ്റി ഞാന്‍ തിരിച്ചറിഞ്ഞത്. അന്ന് മുതല്‍  ഇഴയുന്ന ചില പ്രാദേശിക ഭാഷാ ചിത്രങ്ങള്‍ എന്നെ അസ്വസ്ഥയാക്കി തുടങ്ങി.

ഫെസ്റിവല്‍ തുടങ്ങുമ്പോള്‍ ഒരു വിചിത്രമായ അനുഭവം ഉണ്ടാകും. ബസ്‌ സ്റ്റോപ്പ്‌ലും റോഡുകളിലും ഒരു തീയേറ്ററില്‍ നിന്നും മറ്റൊന്നില്‍ എത്താനുള്ള തിരക്കില്‍ ഓടുമ്പോള്‍ തോന്നും, ഈ ലോകം മുഴുവന്‍ ഫെസ്റിവല്‍ കാണുകയാണെന്ന്. സകല മനുഷ്യരും തിരക്കില്‍ ഓടുന്നത് ഫെസ്ടിവലിനായി ആണെന്ന്. ഞാന്‍ ചിരിക്കുമ്പോള്‍ ഈ ലോകം മുഴുവനും ചിരിക്കുകയാണെന്നും, കരയുമ്പോള്‍ ലോകം മുഴുവന്‍ കരയുകയാണെന്നും ഉള്ള ബാലിശമായ തോന്നല്‍ പോലെ.

ladies hostelukal Auschwitz campukal aakumpol

     കേരളത്തിലെ ലേഡീസ് ഹോസ്റ്റലുകള്‍ പിന്‍തുടരുന്നത് എത് നൂറ്റാണ്ടിലെ നിയമമാണെന്ന് എനിക്കറിയില്ല. ജീവിതവേഗം അനുദിനം കൂടുമ്പോഴും രാത്റിയിലും നഗരങ്ങള്‍ ഉറങ്ങാതെ ജീവിതം തുടരുമ്പോഴും, ഇവയില്‍ ജീവിതം 6 .30 എന്ന സന്ധ്യാനേരത്തോടെ അവസാനിക്കുന്നു. സുരക്ഷിതത്വതിന്റെ പേരിലാണോ ഈ പുരാതന നയം പിന്‍തുടരുന്നത്? ഓരോ വ്യക്തിയും അവനെ അല്ലെങ്കില്‍ അവളെ സൂക്ഷിക്കാന്‍ ബാധ്യസ്ഥരായ ഈ കാലത്ത് അതിന്റെ ആവശ്യകത എന്താണ്?

     ഒരാളുടെ ജീവിതത്തിലെ വിനിയോഗിക്കാവുന്ന മണിക്കൂറുകള്‍ നഷ്ടപ്പെടുത്തുന്ന ഈ രീതി വളരെ മോശം പ്രവണതയാണ്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ അമിതമായി നിയന്ത്രിക്കുന്ന രീതിയില്‍ ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വ്യക്തമായ കാരണങ്ങള്‍ നല്‍കാന്‍ ഉണ്ടെങ്കില്‍ പോലും സമയത്തിന്റെ പേരില്‍ പ്രവേശനം നിഷേധിക്കുന്നതു സ്വാഭാവികം മാത്റം. വ്യക്തിയുടെ സ്വാതന്ത്ര്യം എന്ന വാദം ഒരിടത്തും വിലപ്പോകില്ല.

  ചില ഹോസ്റ്റലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചിരിക്കുന്നു, ഓഫ്‌ ചെയ്ത മൊബൈല്‍ ഫോണുകള്‍ പോലും അവിടെ നിഷിദ്ധമാണ്. ദൂരെ സ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ ഇത് മൂലം പ്രയാസം അനുഭവിക്കാതെ വഴിയില്ല. ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം,സമയ പരിധി ഇവ ഏര്‍പ്പെടുത്തുന്നത് മനസ്സിലാക്കാം. ഇത്തരം സ്വയം സൃഷ്ടിക്കുന്ന നിയമങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നതിന് എങ്ങനെ പരിഹാരം കാണും?ടെക്നോളജിയുടെ വളര്‍ച്ച അന്ഗീകരിക്കാതെ, കിണറ്റിലെ തവളകളായി ജീവിച്ചുകൊണ്ട് പെണ്‍കുട്ടികളെ സംരക്ഷിക്കാം എന്ന കപടബോധം ഒരു തരം മാനസികപ്രശ്നമായേ പരിഗണിക്കാനാകൂ.

കോഴിക്കോട് നഗരത്തിലെ ഒരു ഹോസ്റ്റലില്‍ ഇതിലും ഭീകരമായ നിയന്ത്രണങ്ങള്‍ ഉണ്ടത്രേ! അവിടെ ബാത്ത്റൂമുകളില്‍ തലമുടി വീഴാന്‍ പാടില്ല. അത് കൊണ്ട് ബാത്ത്റൂമുകളില്‍ ശരീരം കഴുകിയ ശേഷം തല നനയ്ക്കാനായി പുറത്ത് പ്രത്യേക ടാപ്പ്‌ വച്ചിരിക്കുന്നു. ആഴ്ചയില്‍ രണ്ടു ദിവസം ഇവിടെ തലമുടി കഴുകിഎടുക്കാം. ഈ ഹോസ്റ്റലിലെ നിയമവിദ്ധ്യാര്ത്ഥിനികള്‍ ഉള്‍പ്പെട്ട അന്തേവാസികള്‍ ഈ നാണം കെട്ട നിയമം അനുവര്‍ത്തിക്കുന്നു.

ഒരു സ്ഥാപനത്തിന്റെ ഉള്ളില്‍ വച്ച് പുലര്‍ത്തുന്ന ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ സാധാരണയായി ചോദ്യം ചെയ്യപ്പെടാറില്ല. കാലകാലങ്ങളായി ഇവ തുടരുന്നു. പരാതി ഉള്ളവര്‍ക്ക് മറ്റൊരിടം കണ്ടെത്താം എന്നല്ലാതെ മറ്റൊന്നും തന്നെ ചെയ്യാനില്ല. ഇക്കാര്യങ്ങളില്‍ വ്യക്തമായ,എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമായ നിയമങ്ങള്‍ ആവശ്യമാണ്‌. ഒരിക്കലും മാറ്റാന്‍ ആകാത്ത കാലഹരണപ്പെട്ട നിയമങ്ങളുമായി വനിതാ ഹോസ്റ്റലുകള്‍ കാലത്തിനു നേരെ പല്ലിളിച്ചു കാട്ടുന്നു.

ഒന്നുകില്‍ ഇത്തരം ഹോസ്റ്റലുകളുടെ സമയവിധാനം, പ്രവര്‍ത്തനം എന്നിവയെ സംബന്ധിച്ച് പൊതു നിയമങ്ങള്‍ ആവിഷ്കരിക്കുക, അവയിലെ ഉള്‍നിയമങ്ങള്‍ നിയന്ത്രിക്കുക. അതല്ലെങ്കില്‍ വനിതകളുടെ താമസസൌകര്യത്തിനായി മതിയായ സൌകര്യങ്ങള്‍ ഗവര്‍ന്മെന്റ് ഉറപ്പാക്കുക. അതല്ലാതെ ഇത്തരം പുരാതന നിയമങ്ങളില്‍ സ്ത്രീകളെ കെട്ടിയിടുന്നത്  എത്ര ലജ്ജാകരമായ അവസ്ഥയാണ്.

Sunday, November 29, 2009

കാണി

ഒറ്റ വോട്ടിന്റെ,
നിയമ നിര്‍മ്മാണ-
ബന്ധവുമായി,
ഞാന്‍ ഒന്നാം തൂണിലല്ല
ചാരി നിന്നത്.

നിത്യവൃത്തിക്ക് മാത്റം
പണിയെടുക്കുന്ന ഞാന്‍,
രണ്ടാം തൂണിലുമല്ല-
ചാരി നിന്നത്.

അരാജകത്വത്തെ
മൌനമായി ഭജിക്കുന്ന ഞാന്‍,
മൂന്നാം തൂണിലുമല്ല
ചാരി നിന്നത്.

അക്രെഡിറ്റെഷനോ,
ഐ ഡി കാര്‍ഡോ ഇല്ലാത്ത ഞാന്‍,
നാലാം തൂണിലുമല്ല,
ചാരി നിന്നത്.

ഇന്നലത്തെ പൊതുസമ്മേളനത്തില്‍,
ഞാന്‍ കാണി മാത്രമായിരുന്നു.

കൂട്ടം കൂടി നടന്നപ്പോഴും,
ഒറ്റപ്പെട്ട ആത്മാവുമായി,
പ്രസംഗ കടലിരംപലിലും,
ആത്മഭാഷണം ചെയ്ത്,
മറവിലെ കസേരയിലിരുന്ന്‍,
കയ്യടിക്കുന്നതായി ഭാവിച്ച് ,
ഞാന്‍ മികച്ച കാണിയായി .

പുരുഷലംബട !!!

'സ്ത്രീലംബടന്‍' എന്ന വാക്കിന്റെ സ്ത്രീലിംഗമായി 'പുരുഷലംബട' എന്നൊരു വാക്ക് ഉപയോഗിക്കുന്നുണ്ടോ? അത്തരം ഒരു വാക്ക് ഒരിടത്തും ഉപയോഗിക്കപ്പെട്ട് കണ്ടിട്ടില്ല. സ്ത്രീകള്‍ക്ക് അത്തരം സ്വഭാവ ഗുണങ്ങള്‍ ഉണ്ടായാല്‍ നിഘണ്ടുവില്‍ ഇല്ലാത്ത പദങ്ങള്‍ കൊണ്ട് സൂചിപ്പിക്കുക ആണ് പതിവ്. സാറാ ജോസഫ്‌ 'കന്യകയ്ക്കൊരു പുല്ലിംഗം' തേടിയതുപോലെ ആയിരിക്കും ഇതും. പുരുഷനാല്‍ നിര്‍വചിക്കപ്പെട്ട സ്ത്രീ ലൈംഗികതയെ കുറിക്കുവാനുള്ള പദങ്ങളെ ഭാഷയിലും ഉണ്ടാകാന്‍ ഇടയുള്ളൂ. അവ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീ ലൈംഗികതയുടെ സാക്ഷികളായി തുടരുന്നു.

നമ്മുടെ ദേവതാ സങ്കല്പങ്ങള്‍ മാതൃത്വത്തിലോ, വിരക്തിയിലോ അധിഷ്ടിതമാണ്. ഹിന്ദു പുരാണങ്ങളില്‍ 'രതി' എന്ന് പേരുള്ള ദേവതയുന്ടെങ്കിലും, ആ ദേവത രംഗത്ത് വരുന്നത് ഭര്‍ത്താവായ കാമദേവന്റെ പുനര്‍ജന്മത്തിനായുള്ള പ്രാര്‍ത്ഥനയുമായാണ്. എല്ലാ മതങ്ങളും സ്ത്രീയെ ഉത്തമ വികാരങ്ങള്‍ ആയ ത്യാഗം, സഹനം, വാത്സല്യം എന്നിവയുടെ പ്രതിരൂപമായി ചിത്രീകരിചിരിക്കുന്നു. ഇതിഹാസങ്ങളിലും സ്ത്രീകള്‍ പ്രത്യുത്പാദനപരമായോ, വരലബ്ധിയുടെ ഭാഗമായോ മാത്രം ലൈംഗികതയെ അറിയുന്നവര്‍ ആണ്.

ഇത് നൂറ്റാണ്ടുകള്‍ക്ക് മുന്പ് ഉണ്ടായിരുന്ന സമൂഹത്തിന്റെ ക്രമമെന്നു സമാധാനിക്കാം. പക്ഷെ ഇന്നത്തെ കച്ചവടപരമായി നിര്‍മിക്കപ്പെട്ട മലയാള സിനിമ കാണുമ്പോള്‍ ആണ് അതിശയം തോന്നുന്നത്. അതിലെ നായികമാര്‍ ഇത്തരം അധമവികാരങ്ങള്‍ക്ക് വശംവദരാകാത്ത മാടപ്രാവുകള്‍ ആയാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ലൈംഗികത നിറഞ്ഞ ഒരു നോട്ടം പോലും അവര്‍ ഒരു പുരുഷന് നേര്‍ക്കും പ്രകടിപ്പിക്കില്ല. അങ്ങനെയുള്ള നോട്ടങ്ങള്‍ 'എ' സര്ട്ടിഫികറ്റ് ചിത്രങ്ങള്‍ക്കും അവയിലെ നായികമാര്‍ക്കും തീറെഴുതി നല്കി. ഈ ചിത്രങ്ങള്‍ തുടര്‍ച്ചയായി കാണുമ്പോള്‍ സ്ത്രീയുടെ വൈകാരിക ലോകം ലൈംഗിക വിമുക്തമാനെന്നു തോന്നിപ്പോകും.

പ്രണയ കവിതകള്‍ ചൊല്ലുന്ന, കഥകള്‍ വായിക്കുന്ന മലയാളി യഥാര്ത്ഥ ജീവിതത്തില്‍ പ്രണയത്തെ അധമമെന്നു തന്നെയാണ് കരുതുന്നത്. ഇത്തരം ഇരട്ടത്താപ്പില്‍ നിന്ന് ഇന്നും നാം മുക്തരല്ല. രാധയും കൃഷ്ണനുമാകട്ടെ, ലൈലയും മജ്നുവുമാകട്ടെ നമ്മുടെ ഏതെങ്കിലും ഗ്രാമത്തില്‍ എത്തിപ്പെട്ടാല്‍ അവരെ എതിരേല്‍ക്കുക വിലക്ഷണമായ നോട്ടങ്ങളും ചീത്തപ്പേരും കൊണ്ടാകും.

ഇത്തരത്തില്‍ പ്രണയമുക്തമായ ജീവിതം നയിക്കുന്നവരാണ്‌ മദ്ധ്യവര്‍ഗ്ഗ സ്ത്രീകളില്‍ നല്ലൊരു ഭാഗവും. വസ്ത്രധാരണത്തെയും ശരീരത്തെയും ആകര്‍ഷകമായി സൂക്ഷിക്കുക അവര്‍ക്ക് ഒരു ആവശ്യമായി പോലും തോന്നുന്നില്ല. സദാചാരത്തിന്റെ പേരിലാകും അവര്‍ ഇത്തരം വിരക്ത ജീവിതത്തില്‍ മുഴുകുന്നത്. സദാചാരത്തിന്റെ പേരിലാകട്ടെ, ശാക്തീകരണത്തിന്റെ പേരിലാകട്ടെ 'പ്രണയമില്ലായ്മ ' ജീവിചിരിക്കുമ്പോള്‍ തന്നെയുള്ള മരണമാണ്. പ്രണയം മറ്റൊരു വ്യക്തിയിലൂടെ, ആത്മതലങ്ങളിലൂടെ സര്‍വ്വ ചരാചരങ്ങളിലെക്കും വ്യാപിക്കേണ്ടതാണ്. അതിലൂടെ മാത്റമേ ജീവിതത്തിലെ ചെറിയ ചെറിയ നിമിഷങ്ങള്‍ക്ക് ആഘോഷഛായ കൈവരൂ!

Tuesday, November 24, 2009

kerala cafe

രഞ്ജിത്തും കൂട്ടരും മലയാളത്തിന് പരിചയപ്പെടുത്തിയ ഈ സിനിമാരീതി പ്രോത്സാഹനീയം തന്നെയാണ്. മലയാള സിനിമയുടെ കഥനരീതിയില്‍ സാധാരണ കാണാറുള്ള അനാവശ്യമായ ഇഴച്ചില്‍ ഒഴിവാക്കി വളരെ ചുരുങ്ങിയ സമയത്തില്‍ 10 കഥകള്‍ പറഞ്ഞു തീര്‍ത്തിരിക്കുന്നു. ഈ രീതി ഭാവിയില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ക്കും, നൂതന സംരംഭങ്ങള്‍ക്കും വഴി തുറക്കുമെന്ന് തന്നെ കരുതാം. സിനിമയില്‍ ഒരു പുതിയ രീതി തേടുന്ന നവ തലമുറയിലെ പ്രതിഭാധനര്‍ക്ക്, താരപ്പൊലിമയോ, പണക്കൊഴുപ്പോ കൂടാതെ തങ്ങളുടെ ആവിഷ്കാരം ഈ രീതിയില്‍ സാധ്യമാക്കാന്‍ ആകുമെന്ന് കരുതാം.

അന്‍വര്‍ റഷീദിന്റെ 'ബ്രിഡ്ജ് ', രേവതിയുടെ 'മകള്‍ ', അഞ്ജലീ മേനോന്റെ 'ഹാപ്പി ജേണി', ലാല്‍ ജോസിന്റെ 'പുറം കാഴ്ചകള്‍' ഇവയെ പ്പറ്റി മികച്ച അഭിപ്രായങ്ങള്‍ ആണ് കേള്‍ക്കുന്നത്. ഒരു ചിത്രതിനുള്ളില്‍ തന്നെ പരസ്പരം മത്സരിക്കുന്ന വിവിധ ചിത്രങ്ങള്‍. അതാണ്‌ ഈ പുതിയ തരം പറച്ചില്‍ രീതി കൊണ്ട് സാധ്യമാകുന്നത്.

നൊസ്റ്റാള്‍ജിയ എന്ന ചിത്രം നൊസ്റ്റാള്‍ജിയ മതമ്മാക്കിയ ഒരു കൂട്ടം ആളുകളുടെ കഥ പറയുന്നു. ഒരു സാധാരണ പ്രേക്ഷകനെ തൃപ്തിപ്പെടുത്തും വിധമാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചുരുങ്ങിയ സമയത്തില്‍ വളരെ വ്യക്തതയോടെ കഥ പറഞ്ഞു നിര്ത്തുന്നു.

'ഐലന്ഡ് എക്സ്പ്രസ്സ്' കണ്ടപ്പോള്‍ അവിടവിടെ ചിതറിക്കിടക്കുന്ന കുറെ കുത്തുകള്‍ ഓര്മ്മ വന്നു. അവയെ യോജിപ്പിക്കുന്ന വര ഇടാന്‍ മറന്നതാണോ, അതോ സാധാരണ പ്രേക്ഷകന് അദൃശ്യമായ വരയാണോ ഉണ്ടായിരുന്നത് എന്ന് മനസ്സിലായില്ല. ഒരുപാട് കാര്യങ്ങള്‍ അല്‍പ നേരത്തില്‍ പറയാന്‍ ശ്രമിച്ചതിനാല്‍, ഒന്നും പൂര്‍ണമാകാത്തത് പോലെ തോന്നി.

ഒരു ഹൊറര്‍ ചിത്രത്തിന്റെ ചേരുവകള്‍ കൃത്യമായി നിലനിര്‍ത്തുന്ന 'മൃത്യുന്ജയം' ഒട്ടും തന്നെ മുഷിപ്പിക്കാതെ കഥ പറഞ്ഞു. പക്ഷെ ആദ്യ രംഗത്തില്‍ അനൂപ്‌ മേനോനും മീര നന്ദനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ കേരള കഫെയിലെ തുടര്‍ച്ച ഉറപ്പാക്കുന്നതിന് മാത്രം വന്നതെന്ന് തോന്നി.

'ലളിതം ഹിരണ്‍മയം' പല തവണയും കേട്ട കഥയെന്ന ആക്ഷേപം ഉയരുന്നുണ്ട്. രേവതിയുടെ 'മകള്‍' എന്ന ചിത്രവും ഇതേ അഭിപ്രായം ഉയര്‍ത്തുന്നുണ്ട്. പക്ഷെ പറഞ്ഞ കഥകള്‍ വ്യത്യസ്ത രീതിയില്‍ പറയാന്‍ നോക്കുക എന്നതില്‍ തെറ്റൊന്നുമില്ല. 'ഹാപ്പി ജേണി' സ്വാഭാവികതയോടെ കഥ പറഞ്ഞു നിര്ത്തുന്നു,ലളിതമായി പ്രേക്ഷകനെ കഥയിലേക്ക് വലിച്ചെടുക്കുന്നു.

'അവിരാമം' എന്ന ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ അവസാനവും പ്രവചിക്കാന്‍ ആകുമായിരുന്നു. ' ഓഫ്‌ സീസണ്‍' മുഷിപ്പിക്കാതെ കടന്നു പോയി. 'മകള്‍' കണ്ട ശേഷവും ഒരു നീറ്റല്‍ പോലെ ആ കഥ മനസ്സില്‍ തങ്ങി നിന്നു. ബ്രിഡ്ജ് ആദ്യ രംഗം മുതല്‍ തന്നെ പുതുമയുണര്‍ത്തി. ഓരോ രംഗവും വളരെ മനോഹരമായി ചിത്രീകരിചിരിക്കുന്നു.' പുറം കാഴ്ചകള്‍' എന്ന ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ തീയറ്ററില്‍ കയ്യടി ഉയര്ന്നു. പക്ഷെ ആ ചിത്രം അത്രയും ചുരുങ്ങിയ സമയം കൊണ്ട് പറയാന്‍ പ്രയാസകരമായിരുന്നെന്ന് തോന്നി.

എല്ലാ അര്‍ത്ഥത്തിലും ഇതൊരു നല്ല ചിത്രമാണ് . തീര്ച്ചയായും സ്വീകരിക്കപ്പെടേണ്ട ചിത്രം തന്നെയാണത്. ഭാവിയില്‍ നല്ല സിനിമ സ്വപ്നം കാണുന്നവര്‍ക്ക് അവലംബിക്കാനാകുന്ന ഒരു നല്ല രീതിയുടെ തുടക്കമാണ് 'കേരള കഫെ'.

Wednesday, November 18, 2009

ചില ചതികള്‍

കാല്‍ വെട്ടും മുന്പ്,
അവര്‍ യാചിച്ചു.
വെട്ടരുതെന്ന്.
എന്തുകൊണ്ട്?
ഇനിയും കാതങ്ങള്‍,
നടക്കാനുണ്ടെന്ന്!
വേണ്ട, ഞാന്‍-
ചുമലില്‍ ഏറ്റും.
എങ്കിലും വെട്ടരുതെന്ന്!
എന്തുകൊണ്ട്?
നിശബ്ദത.
പറയൂ..
ഉത്തരമില്ലാത്ത-
കാലുകള്‍ എനിക്ക്.

കൈ വെട്ടുമ്പോള്‍
വിലപിക്കേണ്ട,
ഭക്ഷണം ഞാന്‍
ഊട്ടിത്തരാം,
അഗാധമായ
വാത്സല്യത്തോടെ.
എങ്കിലും..
കാരണം പറയൂ?
ഉത്തരമില്ല.
ഉത്തരമില്ലായ്മകള്‍
എന്നെ
ആയുധം ഏന്തിക്കും.

തല വെട്ടുമ്പോള്‍,
നഷ്ടപ്പെടുന്ന മുഖത്തെയോര്ത്ത്
ഭയമോ?
ഞാന്‍ ആശ്വസിപ്പിക്കാം.
മുഖമുള്ളത്തിന്റെ
പേരിലല്ലാതെ,
ആരുമിന്നോളം
കുരിശേറിയിട്ടില്ല.

ഇക്കുറി അവര്‍,
എന്നെ ചതിച്ചു.
മിടിക്കുന്ന ഹൃദയത്തെ
നിലപ്പിച്ച്
അവര്‍ എന്നെ ചതിച്ചു.

Sunday, November 15, 2009

ഇര


ഇരയും, വേട്ടക്കാരനും,
എക്കാലത്തെയും
പ്രതീകങ്ങളാണ്.

വേട്ടക്കാരന്റെ ക്രൌര്യമോ,
സ്മൃതിനാശനമോ,
ഇരയെ ചകിതയാക്കുന്നില്ല.

അര്‍ദ്ധ സുഷുപ്തിയിലും,
സ്വന്തം ശിരസ്സിന്,
ഇര കാവല്‍നില്ക്കുന്നു.

ഉണര്ന്നെണീറ്റ,
സ്വന്തം ജാഗരൂകത,
ഇരയെ വിടാതെ പിന്‍തുടരുന്നു.

അവിശ്വാസത്തിന്റെ പാഠങ്ങള്‍,
ഒരിക്കല്‍ മറിച്ചു തള്ളിയവ,
ഇര ചൊല്ലി പഠിക്കുന്നു.

ആ പാഠത്തോടെ വരണ്ട,
ഇരയുടെ സ്വപ്നത്തിലെ -
നീര്‍ചോലകള്‍ക്കും,
ആവിയായ ശുഭാപ്തിയ്ക്കും,
നഷ്ടപരിഹാരം എവിടെ ലഭിക്കും?

ഇന്നുമുതല്‍ ഞാന്‍ ശരത്കുമാര്‍ ഫാന്‍!!!


പഴശ്ശിരാജ കണ്ടു, ഇന്നു മുതല്‍ ഞാനൊരു ശരത് കുമാര്‍ ഫാനായി മാറി. എത്റ ഗംഭീരമായ അഭിനയം. അല്പവും കൂടിയിട്ടുമില്ല, കുറഞ്ഞിട്ടുമില്ല. തമിഴ്‌നാട്ടില്‍ താരാരാധന പെരുകുന്നതിന്റെ ഗുട്ടന്‍സ്‌ ഇപ്പോഴല്ലേ പിടി കിട്ടിയത്‌. ഏതായാലും ശരത് കുമാറിനെ ആരാധിക്കാതിരിക്കാന്‍ മാത്റം ഞാന്‍ ഒരു കഠോരഹൃദയ ഒന്നുമല്ല.

ചരിത്രത്തിലേക്ക്‌ ഒരു മുതല്‍ക്കൂട്ടാണ് പഴശ്ശിരാജ എന്നൊന്നും എനിക്ക് അനുഭവപ്പെട്ടില്ല. ഒരു നല്ല ചിത്രം, അതിനപ്പുറം ചരിത്രരേഖ ആകാനായി ഒന്നുമുന്ടെന്നു തോന്നിയില്ല. തിരക്കഥയുടെ ചരിത്രബോധം പ്രശംസനീയമെങ്കിലും കലാപരമായി ഏറ്റവും മികച്ചത്‌ എന്ന് തോന്നിയില്ല.

റസൂല്‍ പൂക്കുട്ടിയെ അഭിനന്ദിക്കാതെ വയ്യ. എത്റ സൂക്ഷ്മമായി ശബ്ദം രേഖപ്പെടുത്തിയിരിക്കുന്നു. താളിയോലയില്‍ എഴുതുമ്പോളുള്ള പ്രത്യേക ശബ്ദം പോലും മനോഹരമായി കേള്‍പ്പിച്ചു തരുന്നു.

ക്ലൈമാക്സില്‍ പഴശ്ശിരാജയുടെ മരണം കൃത്യതയോടെ കാണിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നിയില്ല. ചരിത്രത്തിലും കൃത്യമായി ആ രംഗം ചേര്‍ത്തിട്ടില്ല. ആ സ്ഥിതിയ്ക്ക്‌ ഒരു പോരാട്ടത്തിനൊടുവില്‍ സംഭവിക്കാവുന്ന മരണത്തെ സ്വാഭാവികതയോടെ കാണിച്ചാല്‍ മതിയായിരുന്നു. നായകപ്രാധാന്യമോ, വീരപരിവേഷമോ ആ രംഗം കൊണ്ട് ചാര്‍ത്തി നല്‍കുമ്പോള്‍ എങ്ങനെ പഴശ്ശിരാജ ചരിത്രത്തിലേക്ക്‌ നല്‍കപ്പെട്ട സംഭാവനയാകും?

Saturday, November 14, 2009

interview

ഈ ചാന്നലുകളും പത്രങ്ങളും സെലിബ്രിറ്റികളെ മാത്രം ഇന്റര്‍വ്യൂ ചെയ്യുന്നത് എന്താണ്, സാധാരണക്കാരനെന്നും സമൂഹമെന്നും വിളിപ്പേരുള്ള മനുഷ്യന് പറയാനുള്ളത് ആര്ക്കും അറിയേണ്ടേ? ആവിഷ്കാരത്തിന്റെ ഒരു മേഖലയിലും എത്താന്‍ ശ്രമിച്ചിട്ടില്ലാത്ത, ആരോ പറഞ്ഞു വെച്ച നിയമാവലികളില്‍ ജീവിക്കുന്ന, ഇടയ്ക്ക്‌ രഹസ്യമായി അതിനെ ഭഞ്ജിക്കുന്ന, നേതാക്കളില്‍ വിശ്വാസമര്‍പ്പിച്ചതായി ഭാവിക്കുന്ന, യഥാര്‍ത്ഥത്തില്‍ ആരെയും വിശ്വസിക്കുവാന്‍ താല്പര്യമില്ലാത്ത മനുഷ്യര്‍ക്ക്‌ ചേര്ന്ന സര്‍വ്വനാമമാണോ സമൂഹം?

ഞാനീ സമൂഹത്തെ ഒരിടത്തും കണ്ടിട്ടില്ല, നിസ്സഹായരും, അസൂയാലുക്കളും നന്മയുള്ളവരുമായ മനുഷ്യരെ കണ്ടിട്ടുണ്ട്, പക്ഷെ സമൂഹം അതിനെ മാത്രം എവിടെയും കണ്ടിട്ടില്ല. സമൂഹത്തിനെ ഭയപ്പെടുന്നത് എങ്ങനെയാണെന്നും കണ്ടെത്തിയില്ല. അസൂയ, അപവാദപ്രചരണം,വക്രത തുടങ്ങിയ അല്പം ഭയപ്പെടേണ്ട അവസ്ഥകള്‍ കണ്ടിട്ടുണ്ട്. പക്ഷെ അവയും മറ്റൊരു വീക്ഷണകോണില്‍ നിന്നുകൊണ്ട് ചിരിച്ചു തള്ളേണ്ടുനനവ ആണ്. വര്‍ഗ്ഗീയത, രാഷ്ട്രീയം എന്നിവയുടെ പേരിലുള്ള കലാപങ്ങള്‍ ഒഴിച്ച് നിര്‍ത്തണം എന്ന് മാത്രം.

ഇപ്പോള്‍ ചര്ച്ച ചെയ്യപ്പെടുന്ന രീതിയില്‍ രാഷ്ട്രീയം ഒരു വ്യക്തിയ്ക്ക്‌ ആവശ്യമുണ്ടോ? ഉള്‍പ്പാര്‍ട്ടി പോരും, ഇലക്ഷന്‍ വിജയങ്ങളും ഒരു അളവിനപ്പുറം അറിഞ്ഞിട്ട്‌ എന്ത് പ്രയോജനം? പക്ഷെ നമുക്ക്‌ എല്ലാവരും എല്ലാനേരവും ഈ വിഭവങ്ങള്‍ മാത്രം വിളമ്പുമ്പോള്‍ മറ്റൊരു ഓപ്ഷന്‍ തന്നെ മുന്നിലില്ല. വെറുതെ പച്ചക്കറിയും വാങ്ങി നില്‍ക്കുമ്പോള്‍ ഒരു ഇന്റര്‍വ്യൂ, ലഘുവായ ചോദ്യങ്ങള്‍, അപ്പോള്‍ അറിയാം മാധ്യമങ്ങള്‍ ചര്ച്ച ചെയ്യുന്ന വിഷയങ്ങലാണോ ആ മനസ്സിനെ അപ്പോള്‍ അലട്ടുന്നതെന്ന്. ഭൂരിപക്ഷത്തെയും അലട്ടുന്നത് അവരുടെ തുഛമായ ജീവിതം തന്നെയാണ്.

മഴയുള്ള ഒരു ദിവസം ആകുലചിത്തയായി കാണപ്പെട്ട മധ്യവയസ്ക. അവരെ അപ്പോള്‍ അലട്ടിയിരുന്നത് മഴയില്‍ നനയാനിടയുള്ള വിറകുകഷണങ്ങളും, അനുനിമിഷം ശൂന്യമായിക്കൊണ്ടിരിക്കുന്ന ഗ്യാസ് സിലിണ്ടറുമാണ്. അവരുടെ ആശങ്കകളുടെയും ചിന്തകളുടെയും കാര്യത്തില്‍ പരിപൂര്‍ണ്ണ വിജ്ഞാനം അവര്‍ക്കുണ്ട്. എന്തുകൊണ്ട് ഈ ചിന്തകള്‍ അവര്‍ക്ക്‌ മറ്റുള്ളവരുമായി പങ്ക്‌ വയ്ക്കാന്‍ ഒരു വേദി നല്കിക്കൂടാ? ഒരു സോഷ്യലിസ്റ്റ് ചിന്താഗതി അപ്പോഴല്ലേ കൈവരൂ. :)

ഭൂമി ജീവിതമെന്ന മല്ലയുദ്ധം കുറെ നാള്‍ നടത്തിക്കഴിയുംപോള്‍ ഏതൊരാള്‍ക്കും ചില ഫിലോസോഫികള്‍ ഉരുത്തിരിയും. പക്ഷെ ഫിലോസഫിയെക്കുറിച്ച് പറയുമ്പോള്‍ മറ്റൊരു പ്രശ്നമുണ്ട്. ചിലര്‍ അത് ഫിലോസഫി ആയി തന്നെ തിരിച്ചറിയുന്നു, ചിലര്‍ അത് ഫിലോസഫി ആണെന്ന് അറിയാതെ പിന്തുടരുന്നു. എന്തുമാകട്ടെ, ഓരോ വ്യക്തിയ്കും സ്വന്തമായ ഒരു ഫിലോസഫി തീര്ച്ചയായും ഉണ്ട്. അത് നേടാന്‍ പുസ്തകപരിചയമോ, വിദ്യാഭ്യാസമോ അവശ്യഘടകമല്ല. ഈ ചിന്തകള്‍ പങ്കു വെയ്ക്കപ്പെടെന്ടവ അല്ലേ? ഒരു മണിക്കൂര്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടാന്‍ ഇവര്‍ക്ക്‌ എന്ത് അയോഗ്യത ആണുള്ളത്‌?

പക്ഷെ, ലൈറ്റ് സെറ്റിങ്ങുകളും, ഇന്റര്‍വ്യൂവറുടെ താരപ്പൊലിമയും കണ്ട് അവര്‍ നിശ്ശബ്ദരായേക്കുമോ എന്നാണെന്റെ ഭയം. പരീക്ഷണാടിസ്ഥാനത്തില്‍ ഞാന്‍ ചില്ലറ അഭിമുഖങ്ങളൊക്കെ നടത്തി നോക്കി, ഫലം അതിശയിപ്പിക്കുന്നതായിരുന്നു. കൌതുകകരമായ പല വിവരങ്ങളും എല്ലാ മനുഷ്യരിലും ഉണ്ട്. ഒട്ടും മുഷിപ്പനല്ലാത്ത കുഞ്ഞു കുഞ്ഞു വിവരങ്ങള്‍.

എന്റെ വൃശ്ചികം

ഒരിക്കല്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട മാസമായിരുന്നു വൃശ്ചികം. മഞ്ഞു മൂടിയ പ്രഭാതങ്ങള്‍, ഇടവഴിയില്‍ വിരിയുന്ന കാക്കാത്തിപ്പൂവുകള്‍, അലങ്കരിച്ച കാവുകള്‍ ഇവയൊക്കെ ചേര്‍ന്നാണ് വൃശ്ചികത്ത്തെ അണിയിച്ചൊരുക്കിയത്‌. അവയുണര്ത്തുന്ന ഗൃഹാതുരസ്മൃതികള്‍ക്കപ്പുറം മാസത്തെ ഞാനിന്ന് അറിയില്ല. ചില സംവേദന മുകുളങ്ങള്‍ ഇടയ്കെപ്പോഴോ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

'ഗൃഹാതുരത' എന്നെ ചതിക്കുന്നതായി തിരിച്ചറിഞ്ഞത് അടുത്ത കാലത്താണ്. വൃശ്ചികത്തിലും പൂപ്പന്തല്‍ കെട്ടി അലങ്കരിച്ച ഒരു കാവിന്റെ ചിത്രം എന്നെ അസ്വസ്ഥയാക്കിയിരുന്നു. യാത്രയില്‍ ഉടനീളം അനുഭവപ്പെട്ട വേഗമില്ലായ്മയും, മുന്പേ പായുന്ന മനസ്സുമായി ഞാന്‍ നാട്ടിലെത്തി. അപ്പോള്‍, നിമിഷത്തില്‍ എന്റെ ഗൃഹാതുരത എവിടെയോ മറഞ്ഞു. അത്റ നേരവും എന്നെ മോഹിപ്പിചിരുന്നവ എന്താണെന്ന് എത്റ ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ ആയില്ല.

എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് ഇടവഴിയില്‍ പൂത്തു നില്ക്കുന്ന കാക്കാത്തി പൂവുകളിലാണ്. മഞ്ഞ നിറമുള്ള ഇതളുകളും, അവയുടെ അഗ്രത്തില്‍ ചാര്‍ത്തിയ സിന്ദൂരപ്പൊട്ടുകളുമായി അവ ഒരു ദിനം പ്രത്യക്ഷപ്പെടുന്നു. അവ പറിച്ചെടുക്കവേ, സൂക്ഷ്മമായ മുള്ളുകള്‍ കയ്യില്‍ തറയ്ക്കുമായിരുന്നു. മാസങ്ങളില്‍ സ്കൂളില്‍ പോകുമ്പോള്‍ ഇറുത്തെടുത്ത കാക്കാത്തി പൂവുകളും ഒപ്പമുണ്ടാകും. കൈവിരലുകള്‍ക്ക് എപ്പോഴും വാടിയ പൂക്കളുടെ ഗന്ധമായിരിക്കും.

എന്റെ സ്കൂളിനോട്‌ ചേര്‍ന്നുള്ള വയല്‍ നിറയെ ആ മാസത്തില്‍ ഇളം റോസ് നിറമുള്ള, കുഞ്ഞു പൂക്കള്‍ വിരിഞ്ഞിരുന്നു. നോക്കെത്താ ദൂരത്തോളം അവ നിറഞ്ഞിരുന്നു. ആ പൂക്കള്‍ ഇറുക്കാനായി ഞങ്ങള്‍ അവിടെയ്ക്‌ പോകുമായിരുന്നു. ഒഴിഞ്ഞ വയലില്‍, നിറഞ്ഞു നിന്ന പൂക്കള്‍ക്കിടയില്‍ ചില ചെറിയ ഗര്‍ത്തങ്ങളും പതിയിരുന്നു. അതിനാല്‍ ആ പൂ പറിക്കല്‍ യാത്ര ഒരു സാഹസിക യാത്രയുടെ അനുഭവം തന്നു.

ആ വൈകുന്നേരങ്ങള്‍ കാവുകളിലോ ക്ഷേത്രങ്ങളിലോ ചിലവിടുന്നവ ആയിരുന്നു. വൃശ്ചികത്തിലെ തണുത്ത കാറ്റ് കാവിലെ വന്‍മരങ്ങള്‍ക്ക്‌ പിന്നിലൂടെ ഞങ്ങളില്‍ എത്തി. സൌഹൃദത്തിന്റെ മണമായിരുന്നു ബാല്യത്തില്‍ ആ കാറ്റിന്‌, കൌമാരത്തില്‍ അത് പ്രണയത്തിന്റെ ഗന്ധമായി മാറി. പോകെ പോകെ വിഷാദത്തിന്റെ ഗന്ധവും പിന്നിട്ട് ഇന്നാ കാറ്റ് നിസ്സംഗയായി വീശുന്നു.

ഇടയ്ക്ക്‌ നോവിക്കുന്ന ഗൃഹാതുരതയ്ക്ക് അപ്പുറം ഒരു മാസവും എനിക്കിന്ന് ഒന്നുമായി തോന്നാറില്ല. കാകാത്തി പൂവുകള്‍ ഇറുത്തെടുക്കണമെന്ന് ഗാഡമായി ആഗ്രഹിക്കുമ്പോഴും, ഒരു പ്രഭാതത്തിലും ഞാന്‍ അതിനായി ഉണരാറില്ല. ഉണര്‍ന്നാല്‍ തന്നെയും ഇടവഴിയിലെ കയ്യാലകളില്‍ ആ പൂവുകള്‍ കാണുന്നില്ല. സ്കൂളിനരികില്‍ പൂമെത്ത തീരത്ത് റോസ് പൂക്കള്‍ വിരിയുന്നുണ്ടാകാം. അത് കാണാന്‍ പിന്നീട് ഒരു വൃശ്ചികത്തിലും എനിക്കവിടെ പോകാന്‍ കഴിഞ്ഞിട്ടില്ല.