Monday, February 8, 2010

jim

അവന്‍,
മാര്‍ക്ക് ട്വൈന്റെ
ജിമ്മിനെ പോലെയുണ്ട്.
അവിടെ ,
ആ കാത്തിരുപ്പ് മുറിയില്‍,
അവനിരിക്കുന്നു.
അവന്റെ കൈകളിലെ
മൊബൈല്‍ ക്യാമറയില്‍
എന്നെപ്പകര്‍ത്തിയിട്ട്,
ഇളിഭ്യതയോടെ
അതില്‍ നോക്കിയിരിക്കുന്നു,
ഞാനവനെ തുറിച്ച് നോക്കി,
അവന്റെ മുഖം വാടി.
ഞാന്‍ കാലുകളില്‍ നോക്കി,
പൊടി പിടിച്ച കാലുകള്‍
അവന്‍ ഒളിപ്പിക്കാന്‍ നോക്കുന്നു.
പിന്നെ ഞാനവനെ മറന്നു.

പിന്നെ ഞാന്‍ നോക്കുമ്പോള്‍,
അവന്‍ ഉറങ്ങിപ്പോയിരുന്നു,
പാതി മലര്‍ന്ന
അവന്റെ കറുത്ത ചുണ്ടുകള്‍,
അമ്മയെ സ്വപ്നം കാണുന്ന
കുഞ്ഞിനെ ഓര്‍മിപ്പിക്കുന്നു.
അവന്റെ ഇരുണ്ട മുഖത്ത്
ദൈന്യമാര്‍ന്ന ശാന്തത.
ഞാന്‍ മിഴിയെടുക്കാന്‍
മറന്നു പോയിരുന്നു.

Thursday, February 4, 2010

അവിശുദ്ധി

ഒരിക്കല്‍ ഞാന്‍,
അഗ്നിശുദ്ധി നേടാനും,
പുനര്‍ജനിക്കാനും
ആശിച്ചിരുന്നു.

എന്റെ മിഴികളിലെ
അഗ്നി ശകലങ്ങള്‍ക്ക്,
പുരങ്ങള്‍ ദഹിപ്പിക്കാനോ,
സിംഹാസനങ്ങള്‍ വിറപ്പിക്കാനോ,
കഴിയില്ലയെന്നറിഞ്ഞ കാലത്ത്.

പിന്നെയാണോര്‍ത്തത് ,
എന്നില്‍ അവിശുദ്ധമായി
ഒന്നുമില്ലെന്ന് !

Sunday, January 31, 2010

i am acting in a drama

ഞാനൊരു നാടകത്തില്‍ അഭിനയിക്കുന്നു എന്ന് പറയുമ്പോള്‍ എന്റെ വാക്കുകളില്‍ നിന്നും, എനിക്ക് പ്രകടിപ്പിക്കാന്‍ തോന്നുന്ന ആഹ്ലാദം നിങ്ങള്‍ക്കറിയാന്‍ ആകുന്നുണ്ടോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതാണെന്റെ പ്രധാന വിഷയം. ഫോണ്‍ ചെയ്യുന്നവരും, എസ്.എം.എസ് ചെയ്യുന്നവരും, നേരില്‍ കാണുന്നവരുമായ എല്ലാ സുഹൃത്തുക്കളോടും ഞാനിത് പറഞ്ഞു. അതൊരു അപ്രതീക്ഷിത സംഭവമായിരുന്നു.

നാടകത്തില്‍ അഭിനയിക്കുക എന്നത് കുറെ നാളായുള്ള എന്റെ ആഗ്രഹം ആയിരുന്നു. എന്ന് വച്ചാല്‍ 5 ആം തരം മുതല്‍ ഞാന്‍ അതിനായി ശ്രമിക്കുന്നു. 6 ആം തരത്തില്‍ വച്ച് അതിനു നേരിയ അവസരം ഒത്തു വന്നെങ്കിലും, യുവജനോത്സവത്ത്തില്‍  എനിക്ക് അവതരിപ്പിക്കാനുള്ള മറ്റിനങ്ങളുടെ എണ്ണം കൂടുതലായതിനാല്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് ഭയന്ന് അധ്യാപകര്‍ എന്റെ അഭിനയ മോഹത്തെ നുള്ളിക്കളഞ്ഞു. പിന്നെ ഹൈ സ്കൂളില്‍ വച്ചു നടത്തിയ ചില നാടക പരീക്ഷണങ്ങള്‍. രചന,സംവിധാനം, അഭിനയം ഒക്കെ ചെയ്തെങ്കിലും, കൂടെ മത്സരിക്കാന്‍ ഒരു നാടകമില്ലാത്തതിനാല്‍ അതിന്റെ ഗുണമേന്മ ഉറപ്പിക്കാന്‍ ഇന്നും ആയിട്ടില്ല. കോളേജില്‍ വച്ച്  കുറെ നാടകങ്ങള്‍ എഴുതിയുണ്ടാക്കിയെങ്കിലും, അഭിനയിക്കാന്‍ തയ്യാറുള്ള ആരെയും കണ്ടെത്താന്‍ ആയില്ല.

അങ്ങനെ ഇനിയൊരിക്കലും നാടകസ്വപ്നം നടക്കില്ല എന്ന് കരുതിയപ്പോള്‍ കിട്ടിയ അവസരമാണ്. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനമായി അതെന്നെ ആഹ്ലാദിപ്പിക്കുന്നു. ഞാന്‍ ഈ വാര്‍ത്ത എല്ലാവരെയും ആദ്യം അറിയിച്ചത് അത്തരം ഒരു ഉന്മത്തമായ മാനസികാവസ്ഥയിലാണ്. എനിക്ക് നാടകത്തോട് തോന്നുന്ന അഭിനിവേശം പക്ഷെ കുറച്ചു പേര്‍ക്ക് മാത്രമേ മനസ്സിലാക്കാന്‍ ആകുന്നുള്ളൂ. ഇതെന്റെ സന്തോഷത്തെ ഇടയ്ക്കിടെ ഇല്ലാതാക്കുന്നു.

നാടകനടിയ്ക്ക് അഥവാ നാടകത്തില്‍ അഭിനയിക്കുന്ന സ്ത്രീയ്ക്ക് ലഭിക്കുന്ന സ്വീകരണത്തില്‍ എത്ര വിവേചനം കലര്‍ന്നിരിക്കുന്നുവെന്ന് ഞാന്‍ ദുഖത്തോടെ അറിയുന്നു. അതിനു പിന്നിലെ കലാമൂല്യത്തെയോ, ആവിഷ്കരണത്തെയോ അറിയുന്നതിലും ഉപരിയായി നില്‍ക്കുന്ന ഒരു പുച്ഛം എനിക്കനുഭവപ്പെടുന്നു. ഒരു ദിവസത്തെ പ്രകടനത്തിന്, അഥവാ താത്കാലികമായ സ്വപ്ന പൂര്തികരണത്തിന് മാത്റം അഭിനയിക്കാന്‍ തയ്യാറായ എനിക്കീ അധമബോധം അനുഭവപ്പെടുന്നുന്ടെങ്കില്‍ ഈ രംഗത്ത് നില്‍ക്കുന്ന കലാകാരികള്‍ അനുഭവിക്കുന്നത് എത്ര അരോചകമായ അവസ്ഥയായിരിക്കും.

ഇപ്പോള്‍, ഞാന്‍ അവസാനമായി സംസാരിച്ച സുഹൃത്ത് പറഞ്ഞു, എനിക്കിതില്‍ അഭിപ്രായം ഒന്നും പറയാനില്ല, അതില്‍ നിന്നും എന്റെ അഭിപ്രായം നിങ്ങള്‍ക്ക് ഊഹിക്കനാകുമല്ലോ എന്ന്. ഒപ്പം കൂട്ടിച്ചേര്‍ത്തു ഒരിക്കലും അഭിനയിക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ.. ആ പക്ഷെ എനിക്ക് പൂരിപ്പിക്കാന്‍ ആകുന്നില്ല, എവിടെയാണ് കുഴപ്പമെന്ന് ഞാന്‍ ചിന്തിച്ചിട്ട് അറിയാനാകുന്നില്ല. ഇതെന്റെ ചിന്തയുടെ പ്രശ്നമായിരിക്കുമോ?

Saturday, January 30, 2010

പണിമുടക്ക്

അയാള്‍ക്ക്  ശമ്പളം നല്‍കുമ്പോള്‍  പതിവില്ലാതെ എന്റെ കൈകള്‍ വിറയ്ക്കുകയും, താഴെ വീണ നാണയങ്ങള്‍ അയാള്‍ പെറുക്കിയെടുക്കുകയും ചെയ്തു. അയാളോട് എനിക്ക് തോന്നുന്ന ബഹുമാനം കലര്‍ന്ന പരിഗണനാഭാവം അയാളോ, ചുറ്റും കൂടി നില്‍ക്കുന്നവരോ അറിയരുതെന്ന ഉദ്ദേശം ഉണ്ടായിരുന്നതിനാല്‍ സംഭവിച്ചതാകാം.

എനിക്ക് പണിമുടക്കാതിരിക്കാന്‍ എത്ര കാരണങ്ങള്‍ വേണമെങ്കിലും അക്കമിട്ട് നിരത്താം.

1 .പണിമുടക്കല്‍ ശരിയായ സമരരീതി തന്നെയോ എന്നും, അത് പ്രോത്സാഹനീയമായ രീതിയാണോ എന്നും ഞാന്‍ കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുനതിനാല്‍, ഒരു അനിശ്ചിതാവസ്ഥ എനിക്ക് അനുഭവപ്പെടുന്നു.

2 .ഞാന്‍ പ്രവര്‍ത്തിക്കുന്ന സംഘടന പണിമുടക്കുന്നില്ല എന്ന നിലയ്ക്ക്, ആ സംഘടനയില്‍ പ്രവര്‍ത്തിച് അതിനു വിരുദ്ദമായി പ്രവര്‍ത്തിക്കുന്നത് ശരിയല്ല എന്ന് ഞാന്‍ കരുതുന്നു. അല്ലാത്ത പക്ഷം ഞാന്‍ അംഗത്വം രാജി വച്ച് പുറത്തു വരികയാണ് ആദ്യം വേണ്ടത്.

3 .പണി മുടക്കാന്‍ ഒരു രീതിയിലും കഴിയാത്ത വിധത്തില്‍ ,ആ ദിവസം ചെയ്തു തീര്‍ക്കേണ്ട ഔദ്യോഗിക ചുമതലകള്‍ എനിക്കുണ്ടായിരുന്നു.

4. ഞാന്‍ പ്രൊബേഷന്‍ ഇതു വരെയും പൂര്‍ത്തിയാക്കിയിട്ടില്ല.

5. നിഗൂഡമായ രാഷ്ട്രീയ ലക് ഷ്യങ്ങള്‍  എല്ലാവര്‍ക്കുമുണ്ട്, വ്യക്തികള്‍ക്കും , സംഘടനകള്‍ക്കും.

6 . ഒരു ദിവസത്തെ ശമ്പളമില്ലായ്മ പോലും താങ്ങാന്‍ പറ്റാത്ത വിധം പരിതാപകരമായ ഒരു സാമ്പത്തികാവസ്ഥ എനിക്കുണ്ട്.

എല്ലാ കാരണങ്ങളും ആപേക്ഷികമായി സത്യം തന്നെയാണ്. പക്ഷെ അഞ്ചാമത്തെ കാരണം കൂടുതല്‍ യുക്തിസഹമാണ്. പൊതുവേയുള്ള ശമ്പളക്കുറവിന് പുറമേ പലവിധ ലീവുകളെടുത്ത് പരീക്ഷണം നടത്തിയതിനാല്‍ കാര്യമായ കുറവ് തുകയില്‍ പ്രതീക്ഷിക്കാം. അതിനു പുറമേ ഒരു ദിവസം കൂടി! എന്റെ സാമ്പത്തിക സുരക്ഷിതത്വം? അതിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതെങ്ങനെ? സ്വാതന്ത്ര്യത്തിന്റെ ആദ്യപടവുകളില്‍ ഒന്നാണത്. സ്വയം ഭീരുവാകുന്നതില്‍ തോന്നിയ ആത്മനിന്ദയാണോ ഈ കാരണങ്ങളെ കടന്നും ഒരു ലജ്ജാബോധം എന്നെ ചൂഴ്ന്നു നില്‍ക്കാന്‍ കാരണം?

ഇനി ഞാന്‍ A എന്ന മനുഷ്യനെ പരിചയപ്പെടുത്താം, അയാള്‍ B എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു. ഓര്‍ക്കുക A യ്ക്ക് ബി യോട് ആശയപരമായ വിയോജിപ്പുണ്ട്. എന്നാല്‍ A ഒരിക്കലും B യെ തള്ളിപ്പറയില്ല, എന്നാല്‍ A ഒരിക്കലും B യെ ചോദ്യം ചെയ്യാതെയുമിരിക്കില്ല. അതിനാല്‍ B യുടെ കണ്ണില്‍ A വിമതനാണ്.

എന്റെ കൈകള്‍ വിറച്ചത് അപ്പോഴാണ്. പല വിധ തിരിച്ച്ചടവുകള്‍ മൂലം പൊതുവേ കുറവായ ശമ്പളത്തില്‍ നിന്നും, പണിമുടക്ക് ദിവസത്തെകൂടി കഴിച്ച ശേഷം നല്‍കിയ തുക കൂസലില്ലാതെ അയാള്‍  വാങ്ങിയപ്പോള്‍.  അയാള്‍ക്ക് കാരണങ്ങളുണ്ടായിരുന്നു.

1 . ബി ആഹ്വാനം നല്‍കാത്ത പണിമുടക്ക് എ യ്ക്ക് സങ്കോചമന്യേ വര്‍ജ്ജിക്കാം.

2 .നിശ്ചിത യോഗ്യതകളുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം.

3 . അയാളുടെ സാമ്പത്തികസ്ഥിതിയും അത്രകണ്ട് മെച്ചമല്ല.

4 . ശമ്പളം നല്‍കാത്തതിന്റെ നൈതികതയെ ചോദ്യം ചെയ്യാം, പേരിനെങ്കിലും പ്രതിഷേധിക്കാം.

പക്ഷെ എ ഇതൊന്നും ചെയ്യുന്നില്ല. അയാള്‍ ഭാവവത്യാസമില്ലാതെ നില്‍ക്കുന്നു. എന്നെപ്പോലെ സാമ്പത്തിക സുരക്ഷിതത്വം എന്ന ഭീതി അയാള്‍ വക വെയ്ക്കുന്നില്ല. അതിലുപരി അയാള്‍ സ്വപ്നം കാണുന്നു. താനുള്പ്പെട്ട മനുഷ്യവര്‍ഗ്ഗത്തിന്റെ സമാനമായ സ്വപ്നം. നോക്കൂ...അയാള്‍ ഇപ്പോഴും വിമതനാണ്. കാരണം അയാള്‍ക്ക് സ്വന്തമായി സ്വപ്നങ്ങളില്ല.

എന്റെ കൈകള്‍ വിറച്ചു. എന്റെ പരിമിതികള്‍, എന്റെ ഭീരുത്വം. സ്വപ്നം കാണാനുള്ള അയാളുടെ കഴിവ്!!!

അയാള്‍ നിലത്തിരുന്നു നാണയങ്ങള്‍ പെറുക്കിയെടുക്കവേ ഞാന്‍ എന്നെ നോക്കി ഇളിച്ചു കാട്ടി.

Tuesday, January 26, 2010

സ്വപ്നങ്ങളേ നിങ്ങള്‍..


തിരുവനന്തപുരത്തെ എന്റെ നിദ്രയില്‍ സ്വപ്‌നങ്ങള്‍ കടന്നു വരാറേയില്ല. ദുസ്വപ്നങ്ങളോ സുസ്വപ്നങ്ങളോ ഇല്ലാതെ ആ രണ്ടുനിലക്കട്ടിലിന്റെ താഴത്തെ നിലയില്‍ ഞാനുറങ്ങുന്നു. അതിന്റെ മനശാസ്ത്രമെന്തെന്ന് എനിക്കറിയില്ല  . അതിനു  പ്രായശ്ചിത്തമെന്നോണം വീട്ടില്‍, ഈ മുറിയില്‍ സ്വപ്നങ്ങളുടെ ഒരു ഘോഷയാത്ര തന്നെയുണ്ടാകുന്നു. അവധി ദിവസങ്ങളിലെ നിദ്രാവേളകള്‍ സ്വപ്നങ്ങളും, ഉണര്‍വുകള്‍ അവയുടെ ഓര്‍മകളും പങ്കിട്ടെടുക്കുന്നു.


ഇന്നലെ  സ്വപ്നത്തില്‍ മഞ്ഞ ഉടുപ്പിട്ട ഒരു ആണ്‍കുട്ടിയെ കണ്ടു. മൂന്നോ, മൂന്നരയോ വയസ്സ് പ്രായമുള്ള അവനു സ്വര്‍ണനിറമോ, ബ്രൌണോ കലര്‍ന്ന കറുപ്പ് മുടിയായിരുന്നുവെന്ന് ഞാനോര്‍ക്കുന്നു. അവന്റെ മൃദുഗന്ധം ഇപ്പോഴുമെന്നില്‍ തങ്ങിനില്കുന്നു. അവന്റെ കുഞ്ഞു ശരീരത്തിന്റെ സ്പര്‍ശനം എന്റെ കൈകളും മാറിടവും ഓര്‍മ്മിക്കുന്നു. അവനെന്നില്‍ വാത്സല്യത്തിന്റെ ഉറവ ചുരത്തുന്നു. പക്ഷെ  അവന്റെ മുഖം, ഛായ ഒന്നുമെനിക്ക് ഓര്‍ത്തെടുക്കാന്‍ ആകുന്നില്ല.


ഇന്നു പകല്‍ മുഴുവന്‍ ആ സ്വപ്നം കവര്‍ന്നു പോയി. ഓരോ നിമിഷവും ആ മഞ്ഞയുടുപ്പും, സ്വര്‍ണമുടിയും കുഞ്ഞുങ്ങളുടെ നിര്‍മല സുഗന്ധവും എന്നെ വലം ചെയ്തു. നാളെ മുതല്‍ വീണ്ടും സ്വപ്നങ്ങളില്ലാത്ത പരിചിതനിദ്രയിലെത്താം. പക്ഷെ ഞാന്‍ വീണ്ടും സംശയിക്കുന്നു, അസ്വസ്ഥതകളുടെ തുണ്ടുകള്‍ പറത്തിവിട്ട ശേഷം മാഞ്ഞു പോകുന്ന സ്വപ്‌നങ്ങള്‍ നിറഞ്ഞ നിദ്രയോ മോഹനം, കിനാവറ്റ, തേങ്ങലുകളും മോഹഭംഗങ്ങളുമറ്റ സുഖനിദ്രയോ? 

Monday, January 25, 2010

അഭിമാനചിഹ്നങ്ങള്‍

നിന്റെ അഭിമാനചിഹ്നങ്ങള്‍,
അമര്‍ന്ന പാടുകള്‍,
എന്റെ നഗ്നശരീരത്തെയും ,
ഗര്‍ഭപാത്രത്തെയും ഭേദിച്ച്,
ലജ്ജിതമായ ആത്മാവിലെത്തുന്നു .
ഊതിയാറ്റിയിട്ടും
പൊറുക്കാത്ത തിണര്പ്പുകളായി,
ചാപ്പ കുത്തലിന്റെ,
നാണം കെട്ട  കറയായി,
അവ എന്നെ അലങ്കരിക്കുന്നു!

Sunday, January 24, 2010

കമ്മ്യൂണിസം=കോണ്‍ഗ്രസ് വിരുദ്ധത

കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തെ എതിര്‍ക്കുന്ന ഒന്നിനെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം എന്ന് വിളിക്കാമെങ്കില്‍ അതാണിവിടുത്തെ കമ്മ്യൂണിസം എന്ന് പറയേണ്ടി വരും. എന്നിട്ടും ഇവിടെ അതില്‍ വിശ്വസിക്കുന്നവര്‍ നില നില്‍ക്കുന്നത് അതിലും മെച്ചപ്പെട്ട മറ്റൊന്നിന്റെ അഭാവം കൊണ്ടാകാം. അല്ലെങ്കില്‍ ഏതെങ്കിലും കാലത്ത് നന്നാകുമെന്ന അന്ധമായ പ്രതീക്ഷ കൊണ്ടോ, സാധാരണക്കാരനോപ്പം നില്‍ക്കുമെന്ന പണ്ട് മുതലേ നിലനിന്ന വിശ്വാസം കൊണ്ടോ ആകാം. മനുഷ്യന്റെ ഉന്നതിക്കോ സമത്വത്തിനു വേണ്ടിയോ പ്രവര്‍ത്തിക്കണം എന്നാശിച്ച് ഇന്നാരെങ്കിലും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നുണ്ടോ?

ഡി.വൈ.എഫ്.ഐ എന്ന് കേള്‍ക്കുമ്പോള്‍ അല്‍പ സ്വല്പം പേടി തോന്നണമെന്ന് സഖറിയ സംഭവത്തോടെ മനസ്സിലായി. കേരളത്തിലെ യുവ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്ന് സ്വയം അവകാശപ്പെടുന്ന ഒരു സംഘടനയുടെ പക്വത ഇത്തരത്തിലാണെങ്കില്‍ അത് നമ്മെ ലജ്ജിപ്പിക്കാതെ തരമില്ല. ഇതൊരു പക്ഷെ രാഷ്ട്രീയ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള ഒരു തലമുറയുടെ കാഴ്ച്ചപ്പാടിന്റെ പ്രതിഫലനം കൂടിയായിരിക്കാം. മറ്റൊരു തരത്തിലും ജീവിതത്തിനുപയുക്തമായ കഴിവുകള്‍ പുറത്തെടുക്കാന്‍ താല്പര്യമില്ലാതതവര്‍ക്കുള്ള എളുപ്പവഴിയാണ് ഇന്ന് രാഷ്ട്രീയ പ്രവര്‍ത്തനം. രാവിലെ മുതല്‍ പാര്‍ടി ഓഫീസിലിരിക്കുക, നാല് പാര്ട്ടിക്കാരോ ഒരു കൊടിയോ ഉള്ള സ്ഥലങ്ങളില്‍ നിലയുറപ്പിക്കുക, അത്യാവശ്യം ചില വിരട്ടലുകള്‍ നടത്തുക, എന്തിനും തന്റെ പിറകില്‍ ഒരു പാര്‍ട്ടിയുന്ടെന്നു ജനങ്ങളെ വിശ്വസിപ്പിക്കുക, ധാരാളം മതി, നിങ്ങളൊരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയിക്കഴിഞ്ഞു. ഇതൊരു രാഷ്ട്രീയ പാര്‍ടിയെ ഉദ്ദേശിച്ചുള്ള പരാമര്‍ശമല്ല, ഒരു പൊതു രാഷ്ട്രീയരീതിയെക്കുറിച്ച് പറഞ്ഞതാണ്.

അബ്ദുള്ളക്കുട്ടിയും, കെ.എസ് മനോജും പറയുന്ന തങ്ങള്‍ക്ക് മതാചാരങ്ങള്‍ പാലിക്കാതെ പറ്റില്ലെന്ന്. മതാചാരങ്ങള്‍ക്ക് അപ്പുറം മനുഷ്യനെക്കാണാന്‍ പറ്റാത്തവര്‍ ഇത്രകാലവും കമ്മുനിസ്റ്റുകള്‍ എന്നറിയപ്പെട്ടു എന്നതാണ് സങ്കടകരം. എതിര്‍ക്കപ്പെടേണ്ട മറ്റൊന്നും ഇന്നത്തെ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ഇല്ലാത്തതിനാലാണോ ഇവര്‍ ഈ ബാലിശമായ കാരണം പറഞ്ഞു പുറത്ത് വന്നത്? മതബോധം അത്റ പ്രശംസനീയമായ ഗുണമായി അവര്‍ കരുതുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് നല്ല ധ്വനിയെ അല്ല ഉള്‍ക്കൊള്ളുന്നത്.

ഞാന്‍ ഇന്നും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ നല്ല തിരിച്ചു വരവിനെ സ്വപ്നം കാണുന്നു. കമ്യൂണിസത്തിന്റെ അഭാവത്തില്‍ ഉടലെടുക്കാന്‍ സാധ്യതയുള്ള വര്‍ഗ്ഗീയതയെക്കുറിച്ചുള്ള ആശങ്ക കൊണ്ടോ, അര്‍ത്ഥശൂന്യമെങ്കിലും ഒരു സ്വപ്നമെങ്കിലും ഭാവിയെക്കുറിച്ച് ഉണ്ടാകണം എന്നുള്ളത് കൊണ്ടോ ആ സ്വപ്നം അങ്ങനെ തന്നെ നിലനില്‍ക്കുന്നു.

i am not ready to insure


ആകാശത്തിലെ പറവകളെപ്പോലെയാകുവിന്‍ ! അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ കൂട്ടുന്നില്ല! അവയ്ക്ക് ഇന്ഷുറന്സ് പോളിസി ഉണ്ടാകുമോ ആവോ?

ഒരു ദിവസം കുറഞ്ഞത് അഞ്ചു വ്യക്തികളില്‍ നിന്നെങ്കിലും ഭാവി സുരക്ഷിതമാക്കാനുള്ള ഉപദേശം ലഭിക്കാനുള്ള അപൂര്‍വ്വ സൌഭാഗ്യം എനിക്കിപ്പോളുണ്ട്. ഭാഗ്യം! ഒരു പുരുഷനും ഗൌരവമായി ആ കൃത്യത്തിനു മുതിരുന്നില്ല.

നാള്‍ക്കുനാള്‍ കുറഞ്ഞു വരാന്‍ ഇടയുള്ള സൌന്ദര്യത്തെപ്പറ്റിയും, നഷ്ടപ്പെടാന്‍ സാധ്യതയുള്ള ആകര്‍ഷണീയതയെപ്പറ്റിയും  അവരെന്നെ ഓര്‍മപ്പെടുത്തുന്നു. അതിനു മുന്‍പു തന്നെ 'വിവാഹം' എന്ന കരാറുവഴി ഒരാളെയെങ്കിലും ബന്ധനസ്ഥനാക്കി സൂക്ഷിക്കേണ്ടത്തിന്റെ ആവശ്യകതയെപ്പറ്റിയും, ഭാവിയില്‍ സംഭാവിക്കാനിടയുള്ള ആരാലും പരിഗണിക്കപ്പെടാത്ത അവസ്ഥയെപ്പറ്റിയും അവര്‍ വിവരിക്കുന്നു.

ചിലര്‍ സ്വന്തം ജീവിതത്തെ പാഠപുസ്തകമാക്കി, തികച്ചും നന്മയില്‍ അധിഷ്ടിതമായി ഇത് പറയുന്നു. അപ്പോള്‍ നമ്രശിരസ്സോടെ അത്  അംഗീകരിച്ചു നല്‍കാനുള്ള ധാര്‍മിക ഉത്തരവാദിത്വം ഞാന്‍ തിരിച്ചറിയുന്നു. എന്നാല്‍ തികച്ചും രസകരമായ മറ്റൊരനുഭവം ഉണ്ട്. അസൂയ കലര്‍ന്ന സ്വരത്തില്‍ ചില  മാര്‍ഗ്ഗദര്ശികള്‍ ആഗതമായിക്കൊണ്ടിരിക്കുന്ന വാര്‍ധക്യത്തെക്കുറിച്ച്   ഓര്മപ്പെടുത്തുന്നു. 23 വയസ്സുള്ള ഒരാളോട് വാര്ധക്യത്തെക്കുറിച്ച് ചിന്തിക്കാന്‍ ആവശ്യപ്പെടുന്ന ഈ ഹൃദയശൂന്യരെ അമ്പരപ്പിക്കാന്‍ ഞാന്‍ അല്പം എരിവും പുളിയും കലര്‍ത്തി എന്റെ സദാചാരനയത്തെ വിവരിക്കുന്നു. ഉപദേശിക്കാന്‍ പോലും മറന്നവര്‍ തുറിച്ചു നോക്കുന്നു!

ചുറ്റിലും നില്‍ക്കുന്ന എല്ലാ വ്യക്തികളെയും ആകര്ഷിക്കണമെന്ന ഒരു ദുരുദ്ദേശവും ഏതായാലും എനിക്കില്ല.  സൌഹൃദങ്ങളിലും  , വ്യക്തികളുമായുള്ള ഇടപെടലുകളിലും ശാരീരികമായ ആകര്‍ഷണീയതയ്ക്ക് അത്റകണ്ട് പ്രാധാന്യമുള്ളതായി  തോന്നിയിട്ടുമില്ല. അപൂര്‍വ്വമായും അനൈശ്ചികമായും വന്നു ഭവിക്കുന്ന പ്രണയത്തെ പ്രായമോ വാര്ധക്യമോ ബാധിക്കുമെന്ന് പറയുന്നത് ശുദ്ധ ഭോഷ്കാണ്. ഓരോ വ്യക്തിയും അവന്റെ ജീവിതകാലത്ത്തുടനീളം സന്തുഷ്ടനായിരിക്കാന്‍ തക്ക രീതിയില്‍ തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതായി ഞാന്‍ കരുതുന്നു. ആ ആശയം ശരിയല്ല എന്ന് എനിക്ക് അഭിപ്രായമുണ്ടായാല്‍ അന്ന് മാത്റം അത് തിരുത്താന്‍ ഞാന്‍ തയ്യാറുമാണ്! ഏതായാലും ഭാവിയെക്കുറിച്ചോര്ത്ത് ഞാന്‍ ഭീരുവാകാന്‍ തയ്യാറല്ല.